2009, ജൂലൈ 31, വെള്ളിയാഴ്‌ച

ഒരു ഗൾഫ് പ്രഭാതം....


പതിവുപോലെ അന്നും സൂര്യന്‍ കിഴക്ക് തന്നെ ഉദിച്ചത് കാരണം ഞാന്‍ ഉറക്കം ഉണരുമ്പോഴേക്കും നേരം വല്ലാതെ പുലര്‍ന്നിരുന്നു. ഞാന്‍ ഉണര്‍ന്നു കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി സമ്മേളനം കഴിഞ്ഞ പുത്തരിക്കണ്ടം മൈതാനം പോലെ റൂം ഒഴിഞ്ഞു കഴിഞ്ഞിരുന്നു . മനസ്സില്ല മനസ്സോടെയാണെന്കിലും ഞാന്‍ പല്ലു തേപ്പും കുളിയും ഒരുവിധം കഴിച്ചുകൂട്ടി. ഡ്രെസ്സ് ചെയ് തു വന്നു ചായകുടിക്കാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച ..!!!! ഹൊ ..! അതെങ്ങനെ ഞാന്‍ പുറത്തുപറയും. വല്ലവനും ഏതാണ്ട് നേര്‍ച്ച പോലെ എനിക്കായ് ഉണ്ടാക്കി വച്ച അര ഗ്ലാസ് ചായ (അങ്ങിനെ പറയാമോ എന്നറിയില്ല , ഏതായാലും ഏതാണ്ടതു പോലൊക്കെ തന്നെയുള്ള )യില്‍ ഒരു കള്ള പിണ......യി മോന്‍ കിടന്നു സ്വിമ്മിംഗ് പഠിക്കുന്നു . അതുകണ്ടു കൊണ്ടു ഗ്ലാസ്സിന്റെ വക്കിലിരുന്നൊരുത്തന്‍ കൈ അടിച്ചു വിസില് വിളിക്കുന്നു . അതുകണ്ടു കലിപ്പ് വന്ന ഞാന്‍ മുന്നാറിലെത്തിയ മുഖ്യനെപ്പോലെ കൈയില്‍ കിട്ടിയ എന്തോ എടുത്തു അവന്റെ മോന്ത നോക്കി ഒരു വീക്കു കൊടുത്തു . ഭാഗ്യം!! ചായ മറഞ്ഞാലെന്ത് അവനൊന്നും പറ്റിയില്ലല്ലോ? കഷ്ടം പൃഷ്ടം കുലുക്കി എന്നെ നോക്കി കളിയാക്കിയിട്ടവൻ പറന്നു പോയി . 1-)o തീയ്യതി അടിച്ചു വാളുവയ്ക്കാൻ കഷ്ടപ്പെട്ടു സംഘടിപ്പിച്ച ഒരു ഫുൾ ബോട്ടിൽ ഫോറിൻ വിസ്കി കാലത്തെഴുന്നേറ്റു കുടിക്കാനെടുത്തപ്പോൾ കൈയ്യീന്നു താഴെപ്പോയവനെപ്പോലെ ഇനിയെന്ത് എന്നു കരുതി ആ നശിച്ച ഈച്ചയേയും പ്രാകി ഇനി വല്ലതും കഴിക്കാൻ കിട്ടുമോ എന്നു നോക്കി അടുക്കളയിലെത്തിയ ഞാൻ നിരാശനായി. ഒടുവിൽ ഈ ലോകത്തെ സോഷ്യലിസത്തിന്റെ ഉദാത്തവും ഉത്തമോദാഹരണവും സർവ്വോപരി നമ്മുടെ ഗൾഫ് മലയാളികളുടെ ദേശീയ ഭക്ഷണവുമായ “കുബ്ബൂസ്സിനെ” മിനിഞ്ഞാന്നത്തെ മീൻ‌കറിയുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു നിർവൃതിയോടെ ഞാൻ വെൽഡ്രസ്സ്ഡായി അന്നത്തെ ജോലി തെണ്ടലിനായി പുറത്തേക്കിറങ്ങി.........


തുടരും........

..

2009, ജൂലൈ 28, ചൊവ്വാഴ്ച

ഒരു പ്രേമാർച്ചന

എഴുതാം ഞാൻ ഒരു കവിത,
പ്രിയേ, നിൻ സ്നേഹരാഗത്തിൻ കവിത,

നിന്നെക്കുറിച്ചോർക്കുമ്പോൾ,
നിൻ നാമം ചൊല്ലുമ്പോൾ
അറിയാതെ പടരുന്നെൻ നെഞ്ചി-
ലൊരായിരം കനൽക്കട്ടകൾ.

നമുക്കായ് എന്നും വാത്സല്യത്തിൻ രുചിയൂറും
മാമ്പഴം പൊഴിച്ചൊരാ മൂവാണ്ടൻ മുത്തശ്ശൻ
ഇന്നെനിക്കൊപ്പം തിരയുന്നിതോ, നിന്റെ കാൽ‌പ്പാടുകൾ,
ഒടുവിലൊരു ദീർഘനിശ്ശ്വാസത്തിലൊതുക്കി വച്ചുവോ ആ നഷ്ട നൊമ്പരം…

നിൻ കളിത്തോഴിയാം തുമ്പ തൻ കൈയിലൂർന്നു വരുമാ ചെറു-
മഞ്ഞുതുള്ളികൾ ഇന്നും പുഞ്ചിരിക്കാൻ മറന്നു പോകയോ?
നിൻ ആത്മസാമിപ്യമേറുമെൻ ആരാമത്തിലെന്തേ..
വിരുന്നു വരാൻ മടിക്കുന്നതെന്തേ ഋതുവും ശിശിരവും

കരയാം കാമുകിയെ, ഒന്നു മാറോടു ചേർക്കാൻ
ആയിരം കൈകളാൽ ആർത്തലച്ചെത്തിയിട്ടൊടുവിൽ
നിരാശതൻ കദന ഭാരവും പേറി,
തലതാഴ്ത്തി മടങ്ങും തിരമാലകളെപ്പോലെ,

നിന്നെ പുൽകാൻ വെമ്പുന്ന മനസ്സിനെ
കൊതിപ്പിച്ചു മറയുന്നു നിന്നോർമ്മതൻ നിഴൽചിത്രം.
നീ ഇന്നൊരോർമ്മമാത്രമാണെന്ന സത്യം,
അറിഞ്ഞിട്ടുമെന്തേ കൊതിക്കുന്നെൻ ഹൃദയം

കുറ്റബോധത്തിൻ ചുടുകാട്ടിലിട്ടെരിച്ചെന്റെ ജീവനെ
നിന്നിലലിഞ്ഞിടാൻ വെമ്പി നിൽക്കുന്നു ഞാനോമലേ
ഇനിയെന്നും നിന്റെ നിഴലായി മാറുവാ‍ൻ, നിൻ ശബ്ദമായി
അലയുവാൻ, വെടിയുന്നു ഞാനിന്നു പഴന്തുണിയാം എൻ ദേഹിയേ……


.............

2009, ജൂലൈ 23, വ്യാഴാഴ്‌ച

ഒരു ക്ഷമാപണം

മാപ്പ് നൽകൂ നീ എൻ പ്രിയേ…..
നിന്റെ മനസ്സിന്റെ മോഹത്തിൻ ചില്ലു പാത്രം
മറവിതൻ മുഖം മൂടിയാൽ കളങ്കിതമാക്കിയെങ്കിലും
ക്ഷമിക്കൂ നീ, അവിവേകിയാം നിന്റെ ഈ പ്രിയനോട്;

ചിത്രശലഭങ്ങൾ നൃത്തം വയ്ക്കുമാ ആരാമത്തിൽ
നിനയ്ക്കായ് പൂക്കളം ഒരുക്കീടുവാനിന്നും ഞാൻ മറന്നുപോയ്
നിൻ കൈകളിൽ ചർത്തുവാൻ ഇന്നും മറന്നുപോയ് ഞാൻ
ചിരിച്ചിലങ്കയണിയുമാ കരിവളക്കമ്പളം

എന്നും എനിക്കായ് പാടുവാൻ നീയൊരു കുയിലായി മാറിയതും,
വേനൽച്ചൂടിലെനിക്കു തണലേകാൻ ഒരു കാർമേഘമായി പടർന്നതും,
പുലരിയിലെന്നെ തഴുകിയുറക്കമുണർത്തുമാ കുളിർതെന്നലായതും,
പിന്നെ രാവിൽ സൌരഭ്യമേറുമാ പാലപ്പൂവായി വിരിഞ്ഞതും,

അറിഞ്ഞില്ല ഞാൻ പ്രിയേ നിൻ ഹൃദയത്തിലെനിക്കായ്
നീ, നിറച്ചു വച്ചൊരാ സ്നേഹാമൃതത്തിൻ സാന്നിദ്ധ്യം
വിതുമ്പിടുന്നു ഞാനിന്നു നിൻ വിയോഗത്തിൽ
എൻ ആത്മാവു പിടയുന്നു എൻ നഷ്ടനൊമ്പരത്താൽ,

മാപ്പു നൽകൂ, നീ പ്രിയേ......
അതിമോഹമെന്നൊരാ തിമിരം മറച്ചൊരെൻ കാഴ്ചകൾക്ക്,
ഊർന്നു പോകിലും നിന്നെ തടയാത്തൊരെൻ നീചകരങ്ങൾക്ക്,
ധനമോഹം കല്ലായി മാറ്റിയൊരെൻ കുഞ്ഞു ഹൃദയത്തിനു,പിന്നെ ,
ഇന്ന് നിന്നിലലിയാൻ വെമ്പിടുമെൻ ആത്മാവിനു………

2009, ജൂലൈ 17, വെള്ളിയാഴ്‌ച

അന്വേഷണം


തിരയുന്നതെന്തിനെ നീ………..
നിശബ്ദമാം ഈ നീല നിശീഥിനിയിൽ
എങ്ങോ പൊഴിയാൻ മറന്നു നിൽക്കും
വെൺനിലാവിൻ നൈർമ്മല്യമോ? , അതോ,
നിന്നെ തഴുകിയുറക്കുമാ കുളിർതെന്നലി൯ സാമീപ്യമോ?

എവിടെ ഇന്നെൻ പ്രിയ തൊഴിയാം രാപ്പാടി
എന്തേ മറന്നുവോ സഖീ, ആ ഗാനാമൃതത്തിൻ പാലാഴി
കാണാതെയെങ്ങോ മറഞ്ഞു നിൽപ്പതെന്തേ മിന്നാമിനുങ്ങുകൾ
എന്തേ നിശബ്ദമായ് തളർന്നിരിപ്പൂ ചീവീടുകൾ

കടം പറഞ്ഞൊഴിഞ്ഞു പോയൊരു നറു വസന്തമോ,
പ്രകൃതിതൻ മാറിടം നഗ്നമാക്കിയ ചെറു ശിശിരമോ
അതോ, കാലത്തിൻ കൈപ്പിഴപോൽ രൌദ്രമാം വർഷമോ
പറയൂ പ്രിയേ, നിതാന്തമായ് നീ തിരയുന്നതെന്തിനെ…….

കൊഴിഞ്ഞു വീഴുമീ നിശ തൻ അന്ത്യയാമങ്ങളിൽ
വിടചൊല്ലി, വിരഹാർദ്രയായൊഴിഞ്ഞു പോകുമീ രാവിൽ
നിനക്കൊപ്പം കണ്ണിമയ്ക്കാതെ കാത്തിരിക്കാം ഞാനും
പ്രതീക്ഷ തൻ പൊൻപ്രഭ ചൊരിയുമൊരു പുതു സൂര്യോദയത്തിനായ്…….
By Prajesh Gopal

2009, ജൂലൈ 14, ചൊവ്വാഴ്ച

സ്വപ്നം

ഇന്നും ഞാൻ കൊതിക്കുന്നു ഒരു കുഞ്ഞു പൂവായി വിരിഞ്ഞീടാൻ
………………..
ഒരു മുകുളമായി ജനിച്ചീടാൻ പിന്നെ
തളിർക്കാറ്റുമ്മ വയ്ക്കും ചെറു ദലങ്ങളായി വിരിഞ്ഞീടാൻ
വിശന്നു തേങ്ങിക്കരഞ്ഞു കൊണ്ടലയും ചെറുവണ്ടിൻ കാതിൽ
താരാട്ടു മൂളിടാൻ, ഒരു പ്രേമ ഗാനം പാടീടുവാൻ…

പിന്നെയെൻ അഭൌമ സൌന്ദര്യം കൊതിക്കുന്ന
കരിവണ്ടിനായി എൻ യൌവനം സമർപ്പിക്കുവാൻ
പിന്നെയെൻ പ്രേമത്തിൻ ഉന്മാദ മധു നുകർന്നു പറന്നകലും
പ്രിയനോടരുതേ എന്നൊതുവാൻ….

കുളിർകാറ്റു തഴുകിയുറക്കുമാ നീലനിലാവിൻ ശീതളയിൽ
പ്രഭ ചൊരിഞ്ഞു പുഞ്ചിരി തൂകുമാ പൊൻ‌ചന്ദ്രബിംബത്തെ
ഇടകണ്ണാൽ നോക്കി കുശലം പറയുവാൻ
പിന്നെ ശുഭരാത്രി നേർന്നു കൊണ്ടാരാവിൻ ശൈത്യം നുകരുവാൻ

ഒടുവിലീ ഭൂമിയിൽ, സ്നേഹധാരയൊഴുകും ആ അമ്മ തൻ
നിറഞ്ഞ മാറിലേക്കു വാടിവീണു തളർന്നു കിടക്കുവാൻ
പിന്നെ,……
ഇന്നും ഞാൻ കൊതിക്കുന്നു ഒരു കുഞ്ഞു പൂവായി വിരിഞ്ഞീ‍ടാൻ
ആ അമ്മിഞ്ഞപ്പാലിൻ നൈർമ്മല്യം വീണ്ടുമൊന്നു നുണഞ്ഞീടാൻ…