2012, നവംബർ 6, ചൊവ്വാഴ്ച

ഓർമ്മകളിൽ നീ ഇന്നും എൻ ഇടം നെഞ്ചിൽ ഒരു വിങ്ങലായി
നനയികുന്നു എൻ ക്രൂരമാം മിഴിയിണകളെ.
ഓർമ്മകൾ എന്റെ മനസ്സിനെ ഒരു കുഞ്ഞുതൂവലായി ചേർത്ത്
തന്നിടുന്നിന്ന് നിൻ സ്നേഹത്തിന്റെ കരപരിലാളനം.

നിന്റെ നിറമാറിൻ ചൂടേറ്റുറങ്ങിയ നാളുകൾ
നിന്റെ കരവലയത്തിൻ സ്നേഹവും സംരക്ഷണവും അറിഞ്ഞു ഞാൻ
നിൻ മുലക്കണ്ണുകളിൽ നിന്നൂറിവരും അമൃതം നുണഞ്ഞതും 
നിൻ കണ്ണുകളിൽ ആത്മനിർവൃതിതൻ മുദു മന്ദഹാസം വിരിഞ്ഞതും
ഒടുവിലൊരുനാൾ ചെന്നിനായകത്തിൻ മനം മടുക്കും രുചിയാൽ
ആ മാറിൽ നിന്നും എന്നെ അകറ്റിയതും

പിന്നെ എന്നോ ഞാൻ നിന്നെ മറന്നതും, നിന്റെ നിസ്സഹായമാം
മിഴികൾ മറന്നതും നിന്നെ തനിച്ചാക്കിയ ദിനരാത്രങ്ങളിൽ
യൗവ്വനത്തിൽ മായാമരീചിക തൻ കയത്തിൽ മുങ്ങി ഞാൻ
മായികസൗഹൃദത്തിനായ് എന്റെ ജീവിതം ഹോമിച്ചു പോയ്

നെഞ്ച് പിളരുന്ന വേദനക്കിടയിലും എനിക്കായുള്ള കാത്തിരിപ്പിൽ
നീ കാത്തു വച്ച ആ സ്നേഹമന്ദഹാസം ഞാൻ കാണാൻ മറന്നു പോയി
എങ്കിലും നിന്റെ വേദനതൻ കണ്ണീർ മറച്ച് നീ എന്നും
ആ സ്നേഹവാത്സല്യത്താൽ എന്നെ ഊട്ടിയുറക്കിയില്ലേ...

ഒടുവിൽ ഒരുനാൾ നിശ്ചലയായി,നിർവികാരയായി,
മുറിക്കുള്ളിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോഴും
നിന്റെ കണ്ണുകളിൽ വിരഹത്തിൻ കണ്ണീർ നിറഞ്ഞിരുന്നു
എന്നെക്കുറിച്ചോർത്തുള്ള ആശങ്ക നിന്റ മുഖത്ത് നിഴലിച്ചിരുന്നു

അറിഞ്ഞിരുന്നില്ല ഞാൻ അന്നു നിനക്കു നൽകിയ അവഗണനയിൽ
ശിഥിലമായ നിൻ രാവിന്റെ നൊമ്പരം, നിന്നത്മാവിന്റെ തേങ്ങൽ
അറിഞ്ഞിരുന്നില്ല ഞാൻ നിന്റെ സാമിപ്യത്തിൻ അനുഗ്രഹം
നീ എനിക്കെന്നും ഒരു വാല്യക്കാരിമാത്രമായിരുന്നു.

തിരിച്ചറിവിൻ പാതയിൽ ഇന്നു അറിയുന്നു ഞാൻ എന്റെ നഷ്ടം
കുറ്റബോധത്താൽ വിങ്ങുമെൻ ആത്മാവു തേടുന്നു നിന്റെ സാമിപ്യം
ഇന്നു നിദ്രാവിഹീനമാം എൻ രാത്രികളിൽ ഏകനായ് കൊതിച്ചിടുന്നു
നിന്റെ മടിത്തട്ടിൽ കിടന്നു നിൻ കരസ്പർശമേൽക്കാൻ, ഒന്നു മയങ്ങിടാൻ
ഒന്നു കൊതിച്ചിടുന്നു നിൻ പൂമുഖമൊന്നു കാണുവാൻ,ആ പാദങ്ങളിൽ
എന്നെ സമർപ്പിക്കാൻ, ഒരു പ്രായശ്ചിത്തമായി....

ശപിക്കില്ലൊരിക്കലും, വെറുക്കില്ലൊരിക്കലും
അറിയാം അതെന്നാലുമമ്മേ എനിക്കു നീ മാപ്പു തരൂ..
എൻ ആത്മശാന്തിക്കായ്, നിൻ മടിത്തട്ടിൽ ഒരോമൽ പൈതലായ്
ഇനിയുമെന്നെ ചേർത്തു നീ നിർത്തൂ...