2009, മാർച്ച് 17, ചൊവ്വാഴ്ച

ഉണ്ണിയെ തേടി

ജനിച്ചിട്ട്,

ജനിക്കാതെ പോയൊരെൻ

പൊന്നോമനയെയോർത്തു

നെടുവീർപ്പിടുന്നു ഞാൻ.

ഈ നെടുവീർപ്പിനു

ദുഖത്തിൻ കരിനിഴൽ മാത്രം ബാക്കി;

പോയ്പ്പോയ രാവിൻ

ഓർമ്മ തൻ മൺകുടം

തുറന്നു ഞാൻ തിരയുന്നെൻ പുത്രനെ,

അതിലെന്റെ മിഴിനീർ മാത്രം ബാക്കി.

പണ്ട് ഞാൻ ചാലിച്ച

വർണ്ണങ്ങളിൽ തിരയുന്നു

എൻ പൊന്നോമന തൻ പുഞ്ചിരി,

അതിലെന്റെ തൂലികപ്പാടുകൾ മാത്രം ബാക്കി;

തലയില്ലാ പ്രേതങ്ങൾ

ഉറഞ്ഞുതുള്ളുമീ ഭൂമിയിൽ

തിരയുന്നു ഞാനെൻ പൊന്മകനെ,

എങ്ങു നിന്നോ

ഒരു നേർത്ത തേഎങ്ങൽ മാത്രം ബാക്കി;

ഉത്സവപ്പറമ്പുകളിൽ,

ഉച്ചവെയിലേറ്റുരുകുമീ

കടൽക്കരയിലും

തിരയുന്നെൻ പുത്രനെ,

അവിടെയെല്ലാം

മറഞ്ഞ കാൽ‌പ്പാടുകൾ മാത്രം ബാക്കി;


തിരയുന്നതൊക്കെയും

വ്യർത്ഥമെന്നറിയുമ്പോഴും

തിരയുന്നു പിന്നെയും ഞാൻ

മൌനിയായി............!

2 അഭിപ്രായങ്ങൾ: